ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ്, തൃശ്ശൂരിലെ പഠനത്തിന്റെ അവസാനതെളിവായ 8th semester marklist കയ്യില്‍ കിട്ടിയപ്പോള്‍ ഞാന്‍ കുറച്ച് തീരുമാനങ്ങളെടുത്തു.
1. ഇനി ഏതെങ്കിലും കോളേജിൽ M.Techന് admission കിട്ടിയാൽ അവിടെ ഫുൾടൈം പഠനം മാത്രമായിരിക്കും.
2. ഒരു പെണ്‍കുട്ടിയേയും വായ്നോക്കില്ല.
3.Assignments , Home works എല്ലാം സമയത്ത് തന്നെ ചെയ്യും.
4. നോമോർ വെള്ളമടി, പുകവലി...
5.
6. അങ്ങനെ അങ്ങനെ..
ഈ തിരുവനന്തപുരം വന്നു, കേരള യൂണിവേഴ്സിറ്റി ക്യാമ്പസ്’ല്‍ ജോയിന്‍ ചെയ്തപ്പോൾ ഞാന്‍ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ അനുസരിക്കാന്‍ തീരുമാനിച്ചു. പിന്നെ പിന്നെ എന്നിലെ "കലാകാരൻ" ഉണർന്നു.ഇത്രയും വലിയ യൂണിവേഴ്സിറ്റി ക്യാമ്പസിൽ ദിവസവും മാറി മാറി വന്നു പോകുന്ന പലപല കോളേജുകളിലെ സുന്ദരികളായ തരുണീമണികളെ ഞാൻ എന്തിനു നിരാശപ്പെടുത്തണം ? അപ്പൊ പിന്നെ ദിവസവും 10 മണിക്ക് ക്ലാസുള്ള ഞാൻ 9 മണിക്കെങ്കിലും ക്യാമ്പസിൽ എത്തണ്ടേ?
ഇപ്പൊ daily 8 മണിക്ക് ഞാൻ എത്താറുണ്ട്( regular student !!!!)
കഴിഞ്ഞദിവസം ബലിപെരുന്നാള്‍ പ്രമാണിച്ച് ഒന്ന് വീട്ടില്‍ പോയി.... പെരുന്നാള്‍ കുഴപ്പമില്ലാതെ ആഘോഷിച്ചു .
വൈകുന്നേരം 7.20'നു Trivandrum എക്സ്പ്രസ്സ്'ന്റെ S6'ലേക്ക് കാലെടുത്തു വെച്ചു.
ബെര്‍ത്ത് നമ്പര്‍ 62.. ചുറ്റും ഒന്ന് നോക്കി.
ഓപ്പോസിറ്റ് സീറ്റില്‍ ഒരു വയസ്സന്.. കുറച്ചു മാറി ഒരു തട്ടമിട്ട കുട്ടി..
(മനസ്സിലേക്ക് ആ മാപ്പിള പാട്ട് ഒഴുകി വന്നു..
"തട്ടമിട്ടു മുന്നില്‍ വന്ന പെണ്ണേ..
നീ പട്ടുറുമാല് തുന്നി വെച്ചതാര്‍ക്ക് വേണ്ടി..)
ഭാഗ്യം.... അവള് വയസ്സന്റെ ബന്ധുവല്ല....!!!
(മോനേ.., മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി.)
പതിവുപോലെ കുറച്ചു നേരം ഞാന്‍ ഡീസന്റ് ആയി ഇരുന്നു. അരമണിക്കൂര്‍ കഴിഞ്ഞു. ട്രെയിന്‍ തിരൂര്‍ എത്താറായി.. മുന്നിലുള്ള പെണ്‍കുട്ടിയെ നോക്കി. അവളും എന്നെപ്പോലെതന്നെ ബോറടിച്ചു ഇരിക്കുകയാണ്. ഇടയ്ക്കിടയ്ക്ക് മൊബൈലില്‍ കളിക്കും.. മൊബൈല്‍ കണ്ടപ്പോ ഉള്ളില്‍ ഒരു കുളിര്.. എന്റെ അതേ മൊബൈല്‍.. Nokia 6120 classic. ഒരു സെയിം പിഞ്ച് കൊടുക്കണമെന്ന് തോന്നി ....
"ദര്ശനേ പുണ്യം ; സ്പര്‍ശനേ പാപം " എന്ന ശ്ലോകം മനസ്സിലുള്ളതുകൊണ്ട് ഞാന്‍ ഒന്നും ചെയ്തില്ല. യാത്ര വിരസമാവുകയാണ് .
എങ്ങനെ ഒന്ന് കേറി മുട്ടും? എന്തെങ്കിലും ഒരു വഴികാണിച്ചു തരണേ എന്റെ സന്തോഷ് മാധവാ എന്ന് പ്രാര്ഥിക്കുമ്പോഴാണ് അത് കണ്ടത്.
"Bislery water".
ഇത് തന്നെ വഴി ...
"Excuse me; ഈ വെള്ളം കുട്ടിയുടെതാണോ?"
മനസ്സില്‍ കുളിര്‍മഴ പൊഴിച്ച് കൊണ്ട് അവള് മൊഴിഞ്ഞു..
"അതെ..
എടുത്തോളൂ ..."
"Thank you..."
കുപ്പി കയ്യിലെടുത്തപ്പോഴാണ് മനസ്സിലായത്. അത് open ചെയ്തിട്ടില്ല ..
നാശം.. കുപ്പി തുറക്കുന്ന കാര്യത്തില്‍ ഞാന്‍ പണ്ടേ വീക്ക് ആണ്..
എങ്ങനെയൊക്കെയോ തുറന്നു. ഒരു zip കുടിച്ചെന്നു വരുത്തി.. കുപ്പി തിരിച്ചുകൊടുത്തു..
"Thanks...., എങ്ങോട്ടാ?"
ഒന്ന് നോക്കിയിട്ട് അവള് പറഞ്ഞു "തിരുവനന്തപുരം "
(മനസ്സില്‍ ആയിരം പൂത്തിരികള്‍ ഒരുമിച്ചു കത്തി ...
അപ്പൊ അവിടെ എത്തുന്നത് വരെ... ഹയ്യമ്മ ഹയ്യമ്മാ ....)
ഇങ്ങനെയൊക്കെ ആലോചിച്ചു കൊണ്ടിരുന്നപ്പോള്‍ അവള് ഒരു ചോദ്യം: "എങ്ങോട്ടാ?"
ഞാന്‍ സൌമ്യമായി പറഞ്ഞു: "ഞാനും അങ്ങോട്ട് തന്നെയാണ് "
"എങ്ങോട്ട്?????"
"തിരുവനന്തപുരം തന്നെ ..."
ഇടയ്ക്കവളുടെ മൊബൈല്‍ റിംഗ് ചെയ്തു. "റ്റു റ്റൂ റ്റു.. റ്റു റ്റൂ റ്റു "
ഡോകോമോയുടെ തീം മ്യൂസിക് ..
(ഹോ.. എന്റെ ഒരു കാര്യം.. എന്റെതും ഡോ-കോ-മോ ആണല്ലോ.. മാത്രമല്ല Docomo to Docomo വെറും 10 പൈസ മാത്രം.. :) )
ഫോണ്‍ വെച്ചു കഴിഞ്ഞു.., ഞാന്‍ ചോദിച്ചു..
"തിരുവനന്തപുരത്ത് പഠിക്യാണോ?.
"അതെ.."
"എന്തിനു... I Mean എന്ത് ?"
"BAMS.."
"ഓ.. ടൌണില്‍ തന്നെ ആണല്ലോ അല്ലെ...?"
"അല്ല. കാട്ടാക്കട ആണ് "
"ഗവ. ആയുര്‍വേദ കോളേജ് സിറ്റിയില്‍ തന്നെ ആണല്ലോ .."
"ഞാന്‍ പങ്കജ കസ്തൂരിയിലാ ..."
"നിങ്ങള്‍ അവിടെ വര്‍ക്ക് ചെയ്യുകയാണോ ...?"
എന്നോട്.. ഞാന്‍.. വര്‍ക്ക് ചെയ്യുകയാണോ എന്ന് ....!!!!
"അല്ല. അവിടെ M.Tech ചെയ്യുകയാണ്.., കേരള യൂണിവേഴ്സിറ്റിയില്‍ .."
"ഓഹോ.. അപ്പൊ പുലിയാണല്ലേ..?"
ഞാനോ.. ( പ്ലിം :) )
"ഹേയ്.... B.Tech കഴിഞ്ഞപ്പോ ഒരു ആഗ്രഹം.. അത്രയേ ഉള്ളൂ..."
(കുട്ടീ... ജോലി കിട്ടാതതോണ്ട് പോയതാ ….)
"എവിടെയായിരുന്നു B.Tech?"
ബാസ് കൂട്ടി പറഞ്ഞു. "തൃശ്ശൂര്‍. ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ്'ലാ"
കൂടെ ഒരു smiley’യും... :-)
എന്റെ വിദ്യാഭ്യാസത്തെക്കുറിച്ചു കൂടുതല്‍ ചോദിക്കുന്നത് ബ്ലോക്ക് ചെയ്യണം..
"കുട്ടീടെ വീട് കോഴിക്കോട് തന്നെയാണോ...?"
"അതെ. proper ആയിട്ട് പറഞ്ഞാല്‍ ബേപ്പൂര്‍ .."
“ബേപ്പൂര്‍ എവിടെ?”
"ബേപ്പൂര്‍ ഒക്കെ അറിയുമോ? "
എവിടെ....
"കുറച്ചൊക്കെ.. ഞാന്‍ ആ വഴിക്കായിരുന്നു തൃശൂര്‍ക്ക് പോയിരുന്നത് .."
"ഓ. അവിടെ പാലത്തിന്റെ അടുത്താ..."
ഭാഗ്യം. ആ പാലം എനിക്കറിയാം ..
"എവിടെയായിരുന്നു entrance coaching? പി സി യുടെ അടുത്താണോ?"
"അല്ല. കോഴിക്കോട് തന്നെയാ. TANDEM.."
"അവിടെ നല്ല കോച്ചിംഗ് ആണെന്ന് കേട്ടിട്ടുണ്ട് .."
"ങാ... നിങ്ങള്‍ എവിടെയായിരുന്നു..?"
"ഞാനങ്ങനെ....
ആ പിന്നെ കുറച്ചു കാലം നാട്ടില്‍ ഒരു സെന്റെറില്‍ പോയി .."
"വീടെവിടെയാ ...?"
"താമരശ്ശേരി.... താമരശ്ശേരി മെട്രോ എന്നാണു ഞാന്‍ പറയാറ് ...
അറിയുമോ ?"
"യാ. അമ്മായീടെ വീട് പൂനൂര് ആണ്" (താമരശ്ശേരിയുടെ അടുത്തുള്ള സ്ഥലമാണ് പൂനൂര്..)),)
"എന്താ പേര്..?"
"റുബീന .."
കൊള്ളാം.. നല്ല പേര്.. റുബീന-ഷമീര്‍ .. നല്ല matching ആണ്.
"എന്താ ഇങ്ങടെ പേര്..?"
"ഷമീര്‍.."
"ങേ ..?"
"ഷമീര്‍'ന്നു .."
"ഓക്കേ. പെരുന്നാള്‍ ഒക്കെ എങ്ങനെയിരുന്നു ..?"
"സൂപ്പര്‍ ആയിരുന്നു..." (പിന്നേ......)
പിന്നെയും 'റ്റു റ്റൂ റ്റു.. റ്റു റ്റൂ റ്റു..' ഫോണ്‍........
………………
"ആരായിരുന്നു ......?"
"ഒപ്പം പഠിക്കുന്ന കുട്ടിയാ. അവള് കുറ്റിപ്പുറത്ത് നിന്ന് കയറും .."
("അവള്""","....മോനെ.., മനസ്സില്‍ പിന്നെയും ഒരു ലഡ്ഡു പൊട്ടി.. രണ്ടു കിളികള്‍... ഒരേയൊരു ഞാന്‍ .. എന്റെ സന്തോഷ് മാധവാ..")
"M.Tech കഴിഞ്ഞിട്ട് എന്താ പ്ലാന്‍? ഗള്‍ഫില്‍ പോകാനാണോ..?"
(ഇങ്ങനെയൊക്കെ ചോദിക്കണോ കുട്ടീ..)
"ഹേയ്.. ഗള്‍ഫിലോ.. ഞാന്‍ അങ്ങോട്ടൊന്നും ഇല്ല. ഇവിടെ നാട്ടില്‍ തന്നെ കുഴപ്പമില്ലാത്ത വല്ല ജോലിയും ചെയ്തു നില്ക്കണമെന്നാ ആഗ്രഹം..."
അത് അവള്‍ക്ക് ഇഷ്ട്ടമായി...
"അതെന്താ..?"
"പണം മാത്രം അല്ലല്ലോ ജീവിതം..
പിന്നെ, ഗള്‍ഫില്‍ പോകാനായിരുന്നെങ്കില്‍ എനിക്ക് B.Tech കഴിഞ്ഞപ്പോഴേ പോകാമായിരുന്നല്ലോ...?" (പ്ലിം..)
Yes.. ഇതാണ് ഷമീര്‍,.... ബി.ടെക്'നു പഠിച്ച extra-curricular ideas അപ്ലൈ ചെയ്തു തുടങ്ങി.
ഈ പോക്കാണെങ്കില്‍ തിരുവനന്തപുരം എത്തുന്നതിനു മുന്‍പേ ഞങ്ങള്‍ ഹൃദയം കൈ മാറും...
പിന്നെ കുറെ നേരം വീട്ടുകാര്യങ്ങള്‍ ചോദിച്ചിരുന്നു.. അവള്ടെ വീട്ടില്‍ ബാപ്പയും ഉമ്മയും ഒരു സിസ്റ്റെരും.. സിസ്റ്റര്‍ married ആണ്.. ഭാഗ്യം. പ്രാരാബ്ധം ഉണ്ടാവില്ല...
ഞാനും എന്റെ ഫാമിലി ബാക്ക് ഗ്രൌണ്ട് വെളിപ്പെടുത്തി. പ്രാരാബ്ധങ്ങള്‍ ഒന്നും ഇല്ല എന്ന് തെളിയിച്ചു...
എല്ലാം കൊണ്ടും അവള് വീഴുന്ന ലക്ഷണമുണ്ട്..
ഇതിനിടയില്‍ പലതവണ എന്റെ മൊബൈല്‍ wall papers മാറി മറിഞ്ഞു. ഇപ്പോള്‍ ഒരു സുന്ദരിയായ കൊച്ചു കുട്ടിയുടെ പടമാണ്.. അവള് കാണത്തക്ക വിധത്തില്‍ ഞാന്‍ മൊബൈല്‍ മാറ്റി പിടിച്ചു. അത് കണ്ടിട്ടാണെന്ന് തോന്നുന്നു., എന്നോട് ഒരു ചോദ്യം
"നമ്മുടെ രണ്ടുപേരുടെയും മൊബൈല്‍ ഒരേ ടൈപ്പ് ആണല്ലേ...?"
"ഓഹോ. ആണോ..? ഞാനത് ശ്രദ്ധിച്ചില്ല...."( പ്ലിം !!!!!)
...............................................
കുറച്ചു നേരത്തെ മൌനം...
അത് മുറിച്ചത് അവള് തന്നെ. "രാത്രി കഴിക്കാന്‍ ഫുഡ് എടുത്തിട്ടുണ്ടോ..?"
"ഇല്ല. ഞാന്‍ ഒരുപാട് കഴിച്ചിട്ടാ കയറിയത്. ഇപ്പൊ വയറിലും സ്ഥലമില്ല , ബാഗിലും സ്ഥലമില്ല, ഹൃദയം മാത്രമേ ഫ്രീ ഉള്ളൂ...."
ഞാന്‍ പറഞ്ഞത് തമാശ ആയിട്ടാണോ അവള് കേട്ടത്. എന്തായാലും കുലുങ്ങി ചിരിച്ചു. പേരുപോലെ മനോഹരമായ ചിരി. 'മോളെ.. നിന്റെ പേര് റുബീന എന്നല്ല റൂബി എന്നാക്കും ഞാന്‍' എന്നൊക്കെ മനസ്സിലോര്‍ത്തു.
"ഞാന്‍ എടുത്തിട്ടുണ്ട്.. വേണമെങ്കില്‍ ഷെയര്‍ ചെയ്യാം ..."
((യ്യേ.. യ്യേ... അവള് വീണു.
കുട്ടീ ഫുഡ് മാത്രമല്ല, വേണമെങ്കില്‍ ജീവിതവും ഷെയര്‍ ചെയ്യാം.. (പറഞ്ഞില്ല. എന്റെ ആഗ്രഹം മാത്രം ..))
"എന്താ പെരുന്നാളിന്റെ ബിരിയാണി ആണോ ..?"
"അതെ.. അല്ല.. നെയ്ചോറാ.."
"ഓക്കേ. കുറച്ചു കഴിഞ്ഞു കഴിക്കാം.."
കുറ്റിപ്പുറത്ത് നിന്നും കയറാനുള്ള അവളുടെ കൂട്ടുകാരി പിന്നെയും വിളിച്ചു. അപ്പോഴാണ് ഞാന്‍ ആ കാര്യം ഓര്‍ത്തത്...
ഇനി ഇവളുടെ കൂട്ടുകാരി ഇതിലും സൂപ്പര്‍ ആണെങ്കിലോ..? അങ്ങനെയാണെങ്കില്‍ അവളെ വളച്ചാ പോരെ..?
so.., കയ്യിലുള്ള നമ്പറുകള്‍ ഒന്നും ഇനി പുറത്തിറക്കണ്ട..
പടച്ചവനോടുള്ള ഭക്തി കൂടുകയാണ്..
"യാ റബ്ബേ .. കുറ്റിപ്പുറത്ത് നിന്ന്കയറുന്നകുട്ടി മൊഞ്ചത്തി ആവണേ..... കാണാന്‍ കൊള്ളാവുന്നത് ആണെങ്കില്‍ അവള്‍ക്ക് കാമുകന് ഉണ്ടാവരുതേ .....
ഈ രണ്ടു കണ്ടീഷനും satisfy ചെയ്താല്‍ നാളെ പാളയം പള്ളിയില്‍ 10 രൂപ..., അല്ലെങ്കില്‍ വേണ്ട 50 രൂപ തന്നെ നേര്‍ച്ച ഇട്ടെക്കാമെ.." സമയം ഇഴഞ്ഞു നീങ്ങി..
..........................................
വണ്ടി കുറ്റിപ്പുറം സ്റ്റേഷനില്‍ നിര്‍ത്തി.. എന്റെ ഹൃദയമിടിപ്പ് കൂടി. ഇവള് വേണോ അതോ അവള് വേണോ..?
total confusion...
ഇടയ്ക്കിടയ്ക്ക് മനസാക്ഷി എന്ന സാധനം വന്നു ശല്യപ്പെടുത്തും.. 'ഡാ ഷമീറെ, നീ ചെയ്യുന്നത് ശെരിയല്ല' എന്ന് പറഞ്ഞ്..
മനസാക്ഷിയോട് പോകാന്‍ പറ. ഇവിടെ കണ്ഫ്യൂഷന് ആണ്..
"ഡീ... "
അവള്ടെ ഫ്രണ്ട് രംഗപ്രവേശം ചെയ്തു ..
കൊള്ളാം. ഒരു കൊച്ചു സുന്ദരി. പടച്ചവന് എന്റെ പ്രാര്‍ത്ഥന കേള്‍ക്കാതിരുന്നില്ല.
"ഡീ ,ഞാനിപ്പോ വരാം " എന്ന് പറഞ്ഞ് ഫ്രണ്ട് അടുത്ത compartment’ലേക്ക് പോയി .
എന്തിനായിരിക്കും പോയത് ഇനി അടുത്ത compartment 'ല്‍ അവളുടെ ലവര് എങ്ങാനും ഉണ്ടോ?
ഹേയ്.... പടച്ചവന് പ്രാര്‍ത്ഥന പകുതിയായിട്ടു കേള്‍ക്കില്ല. വേറെ എന്തിനോ പോയതായിരിക്കും ..
........................................................................... .........................................................
കുറച്ചു കഴിഞ്ഞു അവള് തിരിച്ചു വന്നു. അവര്‍ രണ്ടും കുറച്ചു നേരം സംസാരിച്ചിരുന്നു..
എന്നെയൊന്നു പരിചയപ്പെടുത്തു കുട്ടീ.. എന്റെ മനസ്സ് വായിച്ചിട്ടാണോ എന്തോ, റുബീന എന്നോട് പറഞ്ഞു .
"ഇത് ............... ഫ്രണ്ട് ആണ്."
"ഹലോ.." ഞാന്‍ ഫ്രണ്ട്'നെ നോക്കി ഒരു പുഞ്ചിരി പാസ്സാക്കി..
"ഇത് ..?" ഫ്രണ്ട്'ന്റെ മുഖത്ത് സംശയ ഭാവം ...
"ഞാന്‍ മെസ്സേജ് അയച്ചില്ലേ.. തിരുവനന്തപുരത്ത് M.Tech ചെയ്യുന്ന ........"
(അമ്പടി കള്ളീ.. ഇതിനിടയ്ക്ക് എന്നെ കുറിച്ചു നീ ഫ്രണ്ട്'നോട് പറയണമെങ്കില്‍ !!!!........)
"ഓ.. ഹലോ ...
എന്താ പേര് ?"
"ഷമീര്‍..,, എവിടെയാ വീട്?"
"എന്റെയോ? .. കുറ്റിപ്പുറം തന്നെയാ .."
"കുറ്റിപ്പുറത്ത് എവിടെ ?" (വീണ്ടും പഴയ നമ്പര്‍...),)
"proper കുറ്റിപ്പുറം. ന്തേ സ്ഥലം വല്ലതും അറിയുമോ?."
“ആ.. തവനൂര്‍ ഭാഗത്ത് ഒക്കെ ചെറിയ പരിചയമുണ്ട്..”
“ഞാന്‍ അവിടെയൊന്നുമല്ല..” (ആ പറഞ്ഞതില്‍ ഒരു ആക്കലുണ്ടോ? ഏയ്.. തോന്നിയതാവും..)
കണ്ഫ്യൂഷന് പിന്നെയും തല പൊക്കി. ഇവള് വേണോ.. അവള് വേണോ..?
"ഷമീര്‍ ഒറ്റയ്ക്കാണോ?"
(പേര് വിളിക്കുന്നോ..? ഇക്കാ എന്ന് വിളിക്കെടീ ...)
"അതെ.. എന്തേ...?"
"കുഴപ്പമില്ലെങ്കില്‍ ഒന്ന് S7 'ലെ 72 നമ്പര്‍ ബെര്‍ത്തിലേക്ക് ഷിഫ്റ്റ് ചെയ്യാമോ..? എന്റെ സീറ്റ് അവിടെയാ...... ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും ഒരുമിച്ച് കിട്ടിയില്ല ..."
പ്ലിം.............
മനസ്സില്‍ കെട്ടിയ സ്വപ്നങ്ങള്‍ എല്ലാം ചീട്ടു കൊട്ടാരം പോലെ തകര്‍ന്നടിഞ്ഞു..
"ഓ.. അതിനെന്താ.... 72 എന്നല്ലേ പറഞ്ഞത് ..."
എന്നൊക്കെ പറഞ്ഞെങ്കിലും മനസ്സില്‍ സങ്കടമോ നിരാശയോ ദേഷ്യമോ എന്തൊക്കെയോ വന്നു ....
ഇതിനായിരുന്നോ എന്റെ കുട്ടീ നീ ഇത്ര സ്നേഹത്തോടെ സംസാരിച്ചത്? ഇതായിരുന്നോ നീ ഫ്രണ്ട്'നോട് എന്നെക്കുറിച്ച് പറഞ്ഞത് ...?
പതിയെ എന്റെ ബാഗും എടുത്ത്, ഔദാര്യത്തിന്റെ ചിരി മുഖത്ത് വരുത്തി , രണ്ടു പെണ്കൊടികളോടും യാത്ര പറഞ്ഞ് S7 'ലേക്ക് നീങ്ങാന്‍ തുടങ്ങുമ്പോള്‍, പിന്നില്‍ നിന്നും അവളുടെ കൊലുസ് കിലുങ്ങുന്നത് പോലെയുള്ള ശബ്ദം.
"thanks.. ബുദ്ധിമുട്ടായില്ലല്ലോ ."
"ഏയ്.... its ok.."
(നന്ദി മാത്രമേ ഉള്ളൂ അല്ലെ ..)
പതിയെ നീങ്ങുമ്പോള്‍ ഞാന്‍ ഓര്‍ത്തു.,
"നീ ഒരിക്കലും നന്നാവില്ലെടാ... പട്ടിയുടെ വാല് ചിലപ്പോ നേരെ ആകുമായിരിക്കും.. എന്നാലും നീ ....."
.............................................................................................................................................